തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പാർട്ടി പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ എ.പത്കുമാറിനെതിരെ തത്കാലം പാർട്ടി നടപടി വേണ്ടെന്നു സിപിഎം. ഇന്നലെ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം.
പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കൊടുക്കുന്ന റിപ്പോർട്ടു കൂടി വന്നശേഷം നടപടിയുടെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണു സെക്രട്ടേറിയറ്റിൽ ഉണ്ടായ ധാരണ. അറസ്റ്റിലായതിനു ശേഷം പത്മകുമാറിനെതിരേ ഉടൻ നടപടി സ്വീകരിച്ചാൽ പിന്നീട് അദ്ദേഹം അന്വേഷണ സംഘത്തിനു മുന്നിൽ നൽകുന്ന മൊഴി പാർട്ടിക്കും സർക്കാരിനും വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നു കണ്ടുകൂടിയാണു നടപടി ഇപ്പോൾ വേണ്ടെന്ന തീരുമാനത്തിലെത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്തുതന്നെ എ.പത്മകുമാറിനെ അന്വേഷണ സംഘം അറസ്റ്റു ചെയ്തതു രാഷ്ട്രീയമായി വലിയ തിരിച്ചടിയായി തന്നെയാണു സിപിഎം സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. വോട്ടിംഗിൽ ഇതെങ്ങനെ പ്രതിഫലിക്കുമെന്ന കാര്യത്തിലും പാർട്ടിക്ക് ആശങ്കയുണ്ട്.
ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തുന്ന അന്വേഷണത്തെ പാർട്ടി തുടക്കത്തിൽ തന്നെ സ്വാഗതം ചെയ്തിട്ടുണ്ട്. തെറ്റുകാർ ആരായാലും സംരക്ഷിക്കില്ലെന്ന സർക്കാർ നിലപാട് തെരഞ്ഞെടുപ്പു യോഗങ്ങളിൽ ഉയർത്തികാട്ടണം. ഇങ്ങനെ മാത്രമേ നിലവിലെ സാഹചര്യം മറികടക്കാനാകൂവെന്നും സെക്രട്ടേറിയറ്റ് യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
മറ്റു കാര്യങ്ങൾ അപ്പോൾ ഉണ്ടാകുന്ന സാഹചര്യമനുസരിച്ചു തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ചു മറ്റു ചർച്ചകളൊന്നും സെക്രട്ടേറിയറ്റിൽ ഉണ്ടായില്ല.
കസ്റ്റഡിയിൽ വാങ്ങിയശേഷം തുടർ ചോദ്യംചെയ്യലുകൾ
തിരുവനന്തപുരം: എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്ത ശേഷമാകും തുടർ ചോദ്യംചെയ്യലുകൾ.
സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി കൊടുത്തുവിട്ടതെന്ന് പത്മകുമാർ കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. ഇപ്പോൾ ജുഡീഷൽ കസ്റ്റഡിയിൽ തിരുവനന്തപുരം സ്പെഷൽ സബ്ജയിലിൽ കഴിയുന്ന പത്മകുമാറിനെ തിങ്കളാഴ്ച പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും.